Sacred Heart Church Adoor

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ

ഭാഗം - 1


ബാല്യം

By SHM Joseph July 14, 2025 10 min read
Featured Image

മാവേലിക്കരയിലെ പ്രശസ്തമായൊരു കുടുംബമാണ് പണിക്കരു വീട്ടിൽ. പഴയ മദിരാശി പ്രദേശത്ത് ചോള മണ്ഡലം ഗ്രാമമായിരുന്നു. പൂർവികദേശം. ബംഗാൾ ഉൾക്കടലിൻ്റെ തീരം. പല്ലവരാജാക്കന്മാരോടുള്ള വിയോജിപ്പിൽ പൂർവികർ നാടുവിട്ട് കേരളക്കരയിൽ കൊടുങ്ങല്ലൂരെത്തി താമസമുറപ്പിച്ചു. ചേരമാൻ പെരുമാൾ (ഭാസ്കര രവി വർമ്മ ) ആയിരുന്നു അന്ന് കൊടുങ്ങല്ലൂർ ഭരിച്ചിരുന്നത്. രാജ സൈന്യത്തിലെ മികവ് കണക്കിലെടുത്ത് ഭാസ്കര രവിവർമ്മ കുടുംബത്തിന് പണിക്കർ എന്ന സ്ഥാനപ്പേരു നൽകി. ഇക്കാലത്താണ് AD 345 ൽ സിറിയയിൽ നിന്നുള്ള കച്ചവട സംഘത്തോടൊപ്പം ക്നായിത്തൊമ്മൻ കൊടുങ്ങല്ലൂരെത്തിയത്. വ്യാപാരത്തിനും ക്രിസ്തുമത പ്രചരണത്തിന്നും ഭാസ്കര രവിവർമ്മ സർവ്വ പിന്തുണയും നൽകി. രാജസേവകരായിരുന്ന പണിക്കർ കുടുംബം അങ്ങനെ അക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ചു.

അംഗസംഖ്യയിൽ വർദ്ധിച്ച പണിക്കർ കുടുംബം നാലു ശാഖകളായി പിരിയുകയും അതിലൊരു ശാഖ മൂവാറ്റുപുഴയിലേക്കു നീങ്ങുകയും ചെയ്തു. ഇതിൽ നിന്നും വേർപിരിഞ്ഞ് മറെറാരു ശാഖ മാവേലിക്കരയിലെത്തി. അവിടെ മാടത്തിൻ കൂർ എന്ന നാട്ടുരാജാവിൻ്റെ കളരിപ്പണിക്കർ സ്ഥാനം കുടുംബത്തിനു ലഭിച്ചു.ഈ പ്രദേശം പിന്നീട് വേണാട് രാജാവിൻ്റെ അധീനതയിലായി.തുടർന്നും മാർത്താണ്ഡവർമ്മ രാജാവിൻ്റെ സൈന്യത്തിലെ പദവികളിൽ പണിക്കർ കുടുംബതലവന്മാർ അവരോധിക്കപ്പെട്ടു.തിരുവിതാംകൂർ സർക്കാർ അനുവദിച്ചു കൊടുത്തിരുന്ന ആനുകൂല്യങ്ങൾക്കും പദവികൾക്കും പുറമെ മാവേലിക്കര പുതിയകാവു പള്ളിയിൽ നിന്നും പ്രത്യേക അവകാശങ്ങൾക്കു് പണിക്കർ കുടുംബം അർഹതപ്പെട്ടിരുന്നു. ഇത്തരമൊരു പ്രഗത്ഭമായ കുടുംബത്തിലാണു് ഗീവറുഗീസ് എന്ന ബാലൻ്റെ ജനനം.

മാർ ഈവാനിയോസിൻറ്റെ ബാല്യകാലം

1882 സെപ്റ്റംബർ 21നാണ് ജനനം. പിതാവ് തോമ്മാ പണിക്കർ. മാതാവ് അന്നാമ്മ. അമ്മ കായംകുളത്തിനടുത്തുള്ള പള്ളിക്കൽ അരീപ്പുറത്ത് മത്തായി ആശാൻ്റെ മകൾ. പുതിയകാവ് യാക്കോബായ പള്ളിയിലാണ് ശിശുവിന് മാമോദീസ നൽകിയത്‌. ഗീവറുഗീസ് എന്നു പേരിട്ടു.കൊച്ചു കീവറീചൻ എന്നു വിളിപ്പേര്. സ്കൂളിൽ ഔദ്യോഗിക പേരായിരുന്നു, പി.റ്റി.ജോർജ്. തോമ്മാ പണിക്കരുടെ സഹോദരൻ യാക്കോബായ സഭയിലെ ഒരു വൈദിക ശ്രേഷ്ഠനായിരുന്നു. അദ്ദേഹം വിവാഹിതനായി രുന്നില്ല. ഈ വൈദികൻ്റെ ഭക്തിയും ഭരണനിപുണതയും ബാലനെ വല്ലാതെ സ്വാധീനിച്ചിരുന്നു. ദൈവാലയ കാര്യങ്ങളിലും ദൈവിക കാര്യങ്ങളിലും കൊച്ചുകീവറിച്ചൻ വലിയ ശ്രദ്ധ പുലർത്തി. ദൈവിക കൃപ എപ്പോഴും അവനോടുകൂടെയുണ്ടായിരുന്നു. പുതിയകാവ് പള്ളിയോടു ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. ദാവീദാശാൻ്റെ ശിഷ്യനായി വിദ്യാരംഭം കുറിച്ചു. ഇവിടെ നിന്നും കണക്കും ഭാഷയും പഠിച്ചു. തുടർപഠനത്തിന് അടുത്തുള്ള സി.എം.എസ് ഇംഗ്ലീഷ് സ്കൂളിൽ ചേർത്തു. സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും പള്ളിയിൽ കയറി പ്രാർത്ഥിക്കാൻ മറന്നില്ല.

മകനെ പുരോഹിതനാക്കാൻ അമ്മ അതിയായി ആ ഗ്രഹിച്ചു. പിതൃസഹോദരൻ ശക്തമായി പിൻതുണച്ചു. പരുമല ഗ്രിഗോറിയോസ് തിരുമേനിയുടെ നിർദ്ദേശപ്രകാരം ബാലനെ സി.എം. എസ് സ്കൂളിൽ നിന്നും മാറ്റിമവേലിക്കര കോട്ടയ്ക്കകം സർക്കാർ സ്കൂളിലേക്കു ചേർത്തു. പ്രൊട്ടസ്റ്റൻ്റ് സ്കൂളിൽ നിന്നും വേദവിപരീതങ്ങൾ ഇളം മനസിൽ കടക്കാതിരിക്കാനാണ് അപ്രകാരം ചെയ്തത്. ഫോർത്ത് ഫോം വരെ പഠിക്കാനേ (ഇന്നത്തെ എട്ടാം ക്ലാസ് ) അവിടെ പറ്റുമായിരുന്നുള്ളൂ. ഹൈസ്കൂൾ പഠനം കോട്ടയത്തു മാത്രമേ ഉണ്ടായിരുന്നുള്ളു.

അമ്മയുടെ പ്രാർത്ഥനയുടെ ഫലമായി അത്ഭുതകരമായി ഒരു മാർഗം ഉരുത്തിരിഞ്ഞു വന്നു. ഒരു ദിവസം രാത്രിയിൽ പുലിക്കോട്ടിൽ മാർ ദിവന്നാസ്യോസ് തിരുമേനി പുതിയകാവ് പള്ളിയിൽ വന്നു തങ്ങി. അദ്ദേഹത്തിന് ഒരു ശെമ്മാശനെ അടിയന്തിരമായി കാണേണ്ടിയിരുന്നു. വീട് അകലെയായിരുന്നതിനാലും ഇന്നത്തെ പോലെ നല്ല വഴിയോ വെളിച്ചമോ ഇല്ലാത്തതിനാലും കൂട്ടിക്കൊണ്ടുവരുവാൻ ആരും തയ്യാറായില്ല. പെട്ടെന്ന് പതിനാലു പതിനഞ്ചു വയസുള്ള ഒരു പയ്യൻ ഏകനായി പോകാൻ തയ്യാറായി. ശെമ്മാശനെ കൂട്ടിക്കൊണ്ടുവന്നു. അതു നമ്മുടെ കഥാനായകനായിരുന്നു. വളരെയേറെ പ്രസാദിച്ച തിരുമേനി മകനെ ദൈവിക വേലക്കു വിടാൻ തോമ്മാ പണിക്കരോടു നിർദ്ദേശിച്ചു. കുടുംബം നിർദ്ദേശം സ്വീകരിച്ചു മകനെ അനുവദിച്ചു. തുടർന്ന് പ0നം എം.ഡി സെമിനരി ഹൈസ്കൂളിലും താമസം കോട്ടയം പഴയ സെമിനരിയിലുമായി.

എം.ഡിസെമിനരി ഹൈസ്കൂളിലെ രേഖകളിൽ പി.റ്റി.ജോർജ് എന്ന പേരിനു പകരം ഗീവറുഗീസ് എന്ന പേരാണ് ചേർത്തത്. കാരണം മാമോദീസാ മുക്കിയപ്പോൾ നൽകിയ പേരു് ഗീവറുഗീസ് എന്നായിരുന്നു.പുലിക്കോട്ടിൽ തിരുമേനിയുടെ താത്പര്യപ്രകാരമായിരുന്നു ഇത്. 1897 ൽ ആയിരുന്നു എം.ഡി സെമിനരി സ്‌കൂളിൽ വിദ്യാഭ്യാസം ആരംഭിച്ചത്. കെ.സി മാമൻ മാപ്പിള ആയിരുന്നു, അന്ന് ഹെഡ്മാസ്റ്റർ. സമർത്ഥനായ ശിഷ്യൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ ശ്രദ്ധ പുലർത്തി.

മെട്രിക്കുലേഷൻ (ഇന്നത്തെ SSLC) പരീക്ഷ പാസായതിനെ തുടർന്ന് ഗീവറുഗീസിന് വൈദികവൃത്തിയുടെ ആദ്യ പടവായി ശെമ്മാശപട്ടം നൽകുന്നതിന് പുലിക്കോട്ടിൽ മാർ ദിവന്ന്യാസ്യോസ് തിരുമേനി തീരുമാനിച്ചു. 1900 ജനുവരി 9ന് പുതിയകാവ് പള്ളിയിൽ വച്ച് ശെമ്മശപട്ടം സ്വീകരിച്ചു. തുടർന്ന് കോട്ടയം സി.എം.എസ് കോളജിൽ ചേർന്ന് ഉപരിപ0നം നടത്തു ന്നതിനും തിരുമേനി അനുവദിച്ചു. പഴയ സെമിനരിയിൽ അദ്ദേഹത്തിൻ്റെ താമസം വട്ടശേരിൽ മല്പാൻ്റെ മുറിയുടെ സമീപമായിരുന്നു. മല്പാൻ പിന്നീട് വട്ടശേരിൽ മാർ ദിവന്നാസ്യോസ് എന്ന പേരിൽ മെത്രാനായി.

സി.എം.എസ് കോളജിൽ നിന്നും എഫ്.എ പരീക്ഷ (പ്രീഡിഗ്രി, ഇൻ്റെ ർമീഡിയറ്റ് എന്നിവയ്ക്ക് സമാനം) പാസായ ശെമ്മാശനെ തുടർന്നും പഠിപ്പിക്കണമെന്ന് സഭാധികാരികൾ തീരുമാനിച്ചു. അതിൻ പ്രകാരം മദ്രാസ് ക്രിസ്ത്യൻ കോളജിൽ ചേർന്നു. അവിടെയാണ് ബി.എ ഡിഗ്രിക്കും എം.എ യ്ക്കും പഠിച്ചത്. പ്രൊട്ടസ്റ്റൻ്റ് മിഷണറിമാരുടെ നിയന്ത്രണമുള്ള കോളജിൽ പാരമ്പര്യ ക്രൈസ്തവ വിശ്വാസങ്ങൾക്കു വിരുദ്ധമായ പലതും ഉണ്ടായിരുന്നെങ്കിലും അവയൊന്നും ഗീവറുഗീസ് ശെമ്മാശനെ ബാധിച്ചില്ല. എം.എ പഠനത്തിൻ്റെ ഭാഗമായി അദ്ദേഹം തയ്യാറാക്കിയ പ്രബന്ധത്തിൻ്റെ വിഷയം: സുറിയാനി ക്രിസ്ത്യാനികൾ നെസ്തോറിയന്മാർ ആയിരുന്നുവോ എന്നതായിരുന്നു. ചരിത്ര രേഖകളുടെ സമാഹരണത്തിനു് അദ്ദേഹം വളരെയേറെ അദ്ധ്വാനിച്ചു. കേരളത്തിൽ പിന്നീട് വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു പ്രബന്ധമായിരുന്നു അത്.

പ്രശസ്തമായ നിലയിൽ എം.എ ബിരുദം കരസ്ഥമാക്കിയ പി.ററി ഗീവറുഗീസ് ശെമ്മാശൻ, സുറിയാനി വൈദികരുടെയിടയിൽ നിന്നും ആദ്യമായി അത്തരമൊരു വിദ്യാഭ്യാസം നേടുന്നയാളായി മാറി. ജന്മനാട് അദ്ദേഹത്തിന്ന് വലിയ സ്വീകരണമൊരുക്കി.

എം.എ ബിരുദം നേടിയെത്തിയ ശെമ്മാശൻ്റെ സേവനം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് പുലിക്കോട്ടിൽ തിരുമേനിയും വട്ടശേരിമല്പാനും കൂടിയാലോചിച്ചു അതിൻ പ്രകാരം എം.ഡി സെമിനാരി ഇംഗ്ലീഷ് സ്കുളിൻ്റെ ഹെഡ്മാസ്റ്ററായിരുന്ന കെ.സി.മാമൻ മാപ്പിള ചികിത്സാർത്ഥം അവധിയെടുത്ത ഒഴിവിൽ ശെമ്മാരനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. ശെമ്മാശൻ്റെ അദ്ധ്യാപക മാതൃകയും നേതൃത്വപാടവവും പ്രകടമാകാൻ ഇതു സഹായകമായി. കെ.സി മാമൻ മാപ്പിള തിരികെ വന്നപ്പോൾ ശെമ്മാശൻ ചുമതലയൊഴിഞ്ഞു. ശെമ്മാശനെ എം.ഡി സെമിനരി സ്കൂളിൻ്റെ പ്രിൻസിപ്പലായി നിയമിക്കാൻ വട്ടശേരിമല്പാൻ ദിവന്നാസ്യോസ് തിരുമേനിയെ പ്രേരിപ്പിച്ചു. പ്രിൻസിപ്പലായിരുന്ന ഇ.എ.ഫിലിപ്പോസ് ജോലിയിൽ നിന്ന് ഒഴിവാകാൻ തത്പരനായിരുന്നു. എന്നാൽ ഹെഡ്മാസ്റ്ററായിരുന്ന കെ.സി മാമൻ മാപ്പിളയുടെ അറിവോടെയല്ല പ്രിൻസിപ്പലിനെ നിയമിക്കാൻ വട്ടശേരി മല്പാൻ നീക്കം നടത്തിയതെന്നത്‌ കെ.സി.മാമൻ മാപ്പിളയെ രാജിവയ്ക്കാൻ പ്രേരിപ്പിച്ചു. തുടർന്ന് രണ്ടു ചുമതലകളും ശെമ്മാശനിൽ നിക്ഷിപ്തമായി. എം.ഡി സെമിനാരി ഹൈസ്കൂളിനെ ഒരു മാതൃകാ വിദ്യാലയമാക്കാൻ ശെമ്മാശൻ അഹോരാത്രം അദ്ധ്വാനിച്ചു.

വട്ടശേരിൽ മല്പാൻ അന്ത്യോക്യായിൽ പോയി മെത്രാൻപട്ടം സ്വീകരിച്ചു മടങ്ങിയെത്തിയ ശേഷം ശെമ്മാശന് വൈദികപട്ടം നൽകാൻ തീരുമാനിച്ചു. വിവാഹിതനാകാതെ പൂർണമായും ദൈവത്തിനു സമർപ്പിക്കാനായിരുന്നു ശെമ്മാശൻ്റെ ആഗ്രഹവും തീരുമാനവും. 1908 സെപ്റ്റംബർ പതിനഞ്ചാം തീയതി വട്ടശേരിൽ മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത പി.റ്റി.ഗീവറുഗീസ് ശെമ്മാശനു് പരുമല സെമിനരിയിൽ വച്ച് വൈദികപട്ടം നൽകി.

ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15