മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 2
എം.ഡിസെമിനരി
എം.ഡിസെമിനരി ഹൈസ്കൂളിലെ രേഖകളിൽ പി.റ്റി.ജോർജ് എന്ന പേരിനു പകരം ഗീവറുഗീസ് എന്ന പേരാണ് ചേർത്തത്. കാരണം മാമോദീസാ മുക്കിയപ്പോൾ നൽകിയ പേരു് ഗീവറുഗീസ് എന്നായിരുന്നു.പുലിക്കോട്ടിൽ തിരുമേനിയുടെ താത്പര്യപ്രകാരമായിരുന്നു ഇത്.1897 ൽ ആയിരുന്നു എം.ഡി സെമിനരി സ്‌കൂളിൽ വിദ്യാഭ്യാസം ആരംഭിച്ചത്.കെ.സി മാമൻ മാപ്പിള ആയിരുന്നു, അന്ന് ഹെഡ്മാസ്റ്റർ.സമർത്ഥനായ ശിഷ്യൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ ശ്രദ്ധ പുലർത്തി.
മട്രിക്കുലേഷൻ (ഇന്നത്തെ SSLC) പരീക്ഷ പാസായതിനെ തുടർന്ന് ഗീവറുഗീസിന് വൈദികവൃത്തിയുടെ ആദ്യ പടവായി ശെമ്മാശപട്ടം നൽകുന്നതിന് പുലിക്കോട്ടിൽ മാർ ദിവന്ന്യാസ്യോസ് തിരുമേനി തീരുമാനിച്ചു.1900 ജനുവരി 9ന് പുതിയകാവ് പള്ളിയിൽ വച്ച് ശെമ്മശപട്ടം സ്വീകരിച്ചു.
തുടർന്ന് കോട്ടയം സി.എം.എസ് കോളജിൽ ചേർന്ന് ഉപരിപ0നം നടത്തു ന്നതിനും തിരുമേനി അനുവദിച്ചു. പഴയ സെമിനരിയിൽ അദ്ദേഹത്തിൻ്റെ താമസം വട്ടശേരിൽ മല്പാൻ്റെ മുറിയുടെ സമീപമായിരുന്നു.മല്പാൻ പിന്നീട് വട്ടശേരിൽ മാർ ദിവന്നാ സ്യോസ് എന്ന പേരിൽ മെത്രാനായി.
സി.എം.എസ് കോളജിൽ നിന്നും എഫ് എ.പരീക്ഷ ( പ്രീഡിഗ്രി, ഇൻ്റെർമീഡിയറ്റ് എന്നിവയ്ക്ക് സമാനം) പാസായ ശെമ്മാശനെ തുടർന്നും പഠിപ്പിക്കണമെന്ന് സഭാധികാരികൾ തീരുമാനിച്ചു.അതിൻ പ്രകാരം മദ്രാസ് ക്രിസ്ത്യൻ കോളജിൽ ചേർന്നു.അവിടെയാണ് ബി.എഡിഗ്രിക്കും എം.എ യ്ക്കും പഠിച്ചത്.പ്രൊട്ടസ്റ്റൻ്റ് മിഷണറിമാരുടെ നിയന്ത്രണമുള്ള കോളജിൽ പാരമ്പര്യ ക്രൈസ്തവ വിശ്വാസങ്ങൾക്കു വിരുദ്ധമായ പലതും ഉണ്ടായിരുന്നെങ്കിലും അവയൊന്നും ഗീവറുഗീസ് ശെമ്മാശനെ ബാധിച്ചില്ല.എം.എ പഠനത്തിൻ്റെ ഭാഗമായി അദ്ദേഹം തയ്യാറാക്കിയ പ്രബന്ധത്തിൻ്റെ വിഷയം: സുറിയാനി ക്രിസ്ത്യാനികൾ നെസ്തോറിയന്മാർ ആയിരുന്നുവോ എന്നതായിരുന്നു. ചരിത്ര രേഖകളുടെ സമാഹരണത്തിനു് അദ്ദേഹം വളരെയേറെ അദ്ധ്വാനിച്ചു. കേരളത്തിൽ പിന്നീട് വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു പ്രബന്ധമായിരുന്നു അത്.
പ്രശസ്തമായ നിലയിൽ എം.എ ബിരുദം കരസ്ഥമാക്കിയ പി.ററി .ഗീവറുഗീസ് ശെമ്മാശൻ, സുറിയാനി വൈദികരുടെയിടയിൽ നിന്നും ആദ്യമായി അത്തരമൊരു വിദ്യാഭ്യാസം നേടുന്നയാളായി മാറി.ജന്മനാട് അദ്ദേഹത്തിന്ന് വലിയ സ്വീകരണമൊരുക്കി.
എം.എ ബിരുദം നേടിയെത്തിയ ശെമ്മാശൻ്റെ സേവനം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് പുലിക്കോട്ടിൽ തിരുമേനിയും വട്ടശേരിമല്പാനും കൂടിയാലോചിച്ചു അതിൻ പ്രകാരം എം.ഡി സെമിനാരി ഇംഗ്ലീഷ് സ്കുളിൻ്റെ ഹെഡ്മാസ്റ്ററായിരുന്ന കെ.സി.മാമൻ മാപ്പിള ചികിത്സാർ ത്ഥം അവധിയെടുത്ത ഒഴിവിൽ ശെമ്മാരനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. ശെമ്മാശൻ്റെ അദ്ധ്യാപക മാതൃകയും നേതൃത്വപാടവവും പ്രകടമാകാൻ ഇതു സഹായകമായി.
കെ.സി മാമൻ മാപ്പിള്ള തിരികെ വന്നപ്പോൾ ശെമ്മാശൻ ചുമതലയൊഴിഞ്ഞു. ശെമ്മാശനെ എം.ഡി സെമിനരി സ്കൂളിൻ്റെ പ്രിൻസിപ്പലായി നിയമിക്കാൻ വട്ടശേരിമല്പാൻ ദിവന്നാസ്യോസ് തിരുമേനിയെ പ്രേരിപ്പിച്ചു. പ്രിൻസിപ്പലായിരുന്ന ഇ.എ.ഫിലിപ്പോസ് ജോലിയിൽ നിന്ന് ഒഴിവാകാൻ തത്പരനായിരുന്നു.
എന്നാൽ ഹെഡ്മാസ്റ്ററായിരുന്ന കെ.സി മാമൻ മാപ്പിളയുടെ അറിവോടെയല്ല പ്രിൻസിപ്പലിനെ നിയമിക്കാൻ വട്ടശേരി മല്പാൻ നീക്കം നടത്തിയതെന്നത്. കെ.സി.മാമൻ മാപ്പിളയെ രാജി വയ്ക്കാൻ പ്രേരിപ്പിച്ചു. തുടർന്ന് രണ്ടു ചുമതലകളും ശെമ്മാശനിൽ നിക്ഷിപ്തമായി. എം. ഡി. സെമിനാരി ഹൈസ്കൂളിനെ ഒരു മാതൃകാ വിദ്യാലയമാക്കാൻ ശെമ്മാശൻ അഹോരാത്രം അദ്ധ്വാനിച്ചു.
വട്ടശേരിൽ മല്പാൻ അന്ത്യോക്യാ യിൽ പോയി മെത്രാൻപട്ടം സ്വീകരിച്ചു മടങ്ങിയെത്തിയ ശേഷം ശെമ്മാശന് വൈദികപട്ടം നൽകാൻ തീരുമാനിച്ചു. വിവാഹിതനാകാതെ പൂർണമായും ദൈവത്തിനു സമർപ്പിക്കാനായിരുന്നു ശെമ്മാശൻ്റെ ആഗ്രഹവും തീരുമാനവും. 1908 സെപ്റ്റംബർ പതിനഞ്ചാം തീയതി വട്ടശേരിൽ മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത പി.റ്റി.ഗീവറുഗീസ് ശെമ്മാശനു് പരുമല സെമിനരിയിൽ വച്ച് വൈദികപട്ടം നൽകി.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
ഭാഗം - 1: ബാല്യംഭാഗം - 2: എം.ഡിസെമിനരി
ഭാഗം - 3: മലങ്കര യാക്കോബായസഭയുടെ വിഭജനം
ഭാഗം- 4: വിഭജനം പൂർണ്ണതയിലേക്ക്
ഭാഗം- 5: വനിതാ വിദ്യാഭ്യാസം
ഭാഗം- 6: സന്യാസം- മിഷണറി പ്രവർത്തനം
ഭാഗം- 7: ആശ്രമ സ്ഥാപനം
ഭാഗം- 8: മുണ്ടൻ മലയിലെ ആശ്രമം
ഭാഗം- 9: ആശ്രമ ജീവിതം
ഭാഗം- 10: ആശ്രമം - തുടർപ്രവർത്തനങ്ങൾ
ഭാഗം- 11: സ്ത്രീ വിദ്യാഭ്യാസവും സന്യാസിനീ സമൂഹവും
ഭാഗം- 12: മെത്രാൻ പദവിയിലേയ്ക്ക്
ഭാഗം- 13: അഭിഷേകാനന്തരം
ഭാഗം- 14: ബഥനിയുടെ സ്വതന്ത്ര മെത്രാൻ
ഭാഗം- 15: പുനരൈക്യ വഴിയിൽ
ഭാഗം- 16: ആറാം മാർത്തോമ്മയുടെ പുനരൈക്യ ശ്രമങ്ങൾ
ഭാഗം- 17: ആറാം മാർത്തോമ്മായ്ക്കു ശേഷം പുനരൈക്യശ്രമങ്ങൾ
ഭാഗം- 18: പുത്തൻ കൂറിലെ പുതിയ സഭകൾ - 1
ഭാഗം- 19: പുത്തൻ കൂറിലെ പുതിയ സഭകൾ - 2